Deuteronomy 28

1നിന്റെ ദൈവമായ യഹോവയുടെ വാക്ക് ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉയർത്തും. 2നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു ലഭിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;

3വയലിൽ നീ അനുഗ്രഹിക്കപ്പെടും. 4നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും അനുഗ്രഹിക്കപ്പെടും.

5നിന്റെ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. 6അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.

7നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും. 8യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.

9നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോട് സത്യം ചെയ്തതുപോലെ നിന്നെ തനിക്ക് വിശുദ്ധജനമാക്കും. 10യഹോവയുടെ നാമത്തിൽ നീ അറിയപ്പെടുന്നു എന്ന് ഭൂമിയിലുള്ള സകല ജനതകളും കണ്ട് നിന്നെ ഭയപ്പെടും.

11നിനക്കു തരുമെന്ന് യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത്, യഹോവ നിന്റെ നന്മയ്ക്കായി, ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിലത്തിലെ ഫലത്തിലും സമൃദ്ധിനല്കും. 12തക്കസമയത്ത് നിന്റെ ദേശത്തിന് മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്ക് തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ്പ കൊടുക്കും; എന്നാൽ നീ വായ്പ്പ വാങ്ങുകയില്ല.

13ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും;നിനക്ക് താഴ്ച ഉണ്ടാകയില്ല. 14ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ ഏതെങ്കിലും ഉപേക്ഷിച്ച് അന്യദൈവങ്ങളെ പിന്തുടർന്ന് സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.

15എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കതെയിരുന്നാൽ ഈ ശാപം ഒക്കെയും നിനക്ക് വന്നു ഭവിക്കും:

16പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും. 17നിന്റെ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.

18നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും ശപിക്കപ്പെട്ടിരിക്കും; 19അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.

20എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകും വരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും. 21നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്ക് പകർച്ചവ്യാധി അയക്കും.

22ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞ് എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.

23നിന്റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും. 24യഹോവ നിന്റെ ദേശത്ത് പൊടിയും പൂഴിയും മഴപോലെ വർഷിപ്പിക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്ന് നിന്റെമേൽ പെയ്യും.

25ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും. 26നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ ഈജിപ്റ്റിലെ

27പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല. 28ഭ്രാന്തും അന്ധതയും ചിത്തഭ്രമവും കൊണ്ട് യഹോവ നിന്നെ ബാധിക്കും. 29കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്ത് തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും കൊള്ളയടിക്കപ്പെടുന്നവനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.

30നീ ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല. 31നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ച് അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്ക് ആരും ഉണ്ടാകയില്ല.

32നിന്റെ പുത്രന്മാരും പുത്രിമാരും അന്യജനതയ്ക്ക് അടിമകളാകും; നിന്റെ കണ്ണ് ഇടവിടാതെ അവരെ കാത്തിരുന്ന് ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.

33നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും. 34നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്ക് ഭ്രാന്തു പിടിക്കും. 35സൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽതുടങ്ങി നെറുകവരെ ബാധിക്കും.

36യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുക്കൽ അയക്കും; അവിടെ നീ മരവും കല്ലും കൊണ്ടുള്ള അന്യദൈവങ്ങളെ സേവിക്കും. 37യഹോവ നിന്നെ കൊണ്ടുപോകുന്ന സകല ജനതകളുടെയും ഇടയിൽ നീ സ്തംഭനത്തിനും പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയമായിത്തീരും.

38നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ട് കുറെ മാത്രം കൊയ്യും. 39നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എങ്കിലും പുഴു തിന്നുകളകകൊണ്ട് വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.

40ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ എല്ലായിടത്തും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചുകായ്കൾ പൊഴിഞ്ഞുപോകും. 41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിന്നോടൊപ്പം ഇരിക്കയില്ല; അവർ പ്രവാസത്തിലേക്ക് പോകേണ്ടിവരും.

42നിന്റെ വൃക്ഷങ്ങളും ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും. 43നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും. 44അവർ നിനക്കു വായ്പ്പ തരും; അവന് വായ്പ്പ കൊടുപ്പാൻ നിനക്ക് ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.

45നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കയും ചെയ്യും. 46അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.

47സകല വസ്തുക്കളും സമൃദ്ധിയായി ലഭിച്ചപ്പോൾ നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ട് 48യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടും കൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും.

49യഹോവ ദൂരത്തുനിന്ന്, ഭൂമിയുടെ അറുതിയിൽനിന്ന്, ഒരു ജനതയെ, കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജനത; 50വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജനത. 51നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറോ പിറപ്പോ ഒന്നും ശേഷിപ്പിക്കയില്ല.

52നിന്റെ ദേശത്ത് എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഉപരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തുള്ള എല്ലാപട്ടണങ്ങളിലും അവർ നിന്നെ ഉപരോധിക്കും. 53ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും.

54നിന്റെ മദ്ധ്യേ മൃദുശരീരിയും മഹാസുഖഭോഗിയുമായ മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും 55ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും അവന് ഭക്ഷിപ്പാൻ ഒന്നും ശേഷിച്ചിരിക്കയില്ല.

56തന്റെ ഉള്ളങ്കാൽ നിലത്തുവയ്ക്കുവാൻ മടിക്കുന്ന മാർദ്ദവമേനിയുള്ള കോമളാംഗി, തന്റെ മാർവ്വിടത്തിലെ ഭർത്താവിനും തന്റെ മക്കൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയാകും. 57ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും സകലവസ്തുക്കളുടെയും ദൗർലഭ്യം നിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.

58നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ 59യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും സൗഖ്യം വരാത്ത അപൂർവ്വമായ മഹാബാധകളും വല്ലാത്ത രോഗങ്ങളും വരുത്തും.

60നീ പേടിക്കുന്ന ഈജിപ്റ്റിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും. 61ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത 62സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ട് ചുരുക്കംപേരായി ശേഷിക്കും.

63നിങ്ങൾക്കു നന്മ ചെയ്‌വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നെ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ നിർണയിച്ച്, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും. 64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജനതകളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.

65ആ ജനതകളുടെ ഇടയിൽ നിനക്ക് സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന് വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറയ്ക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും. 66നിന്റെ ജീവൻ ഏതു നിമിഷവും എടുക്കപ്പെടാം; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.

67നിന്റെ ഹൃദയത്തിലെ പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ, സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും, സന്ധ്യാകാലത്ത്, നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും. നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി ഈജിപ്റ്റിലേക്ക് മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ അടിമകളായി ശത്രുക്കൾക്കു വിൽക്കാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.

68

Copyright information for MalULB